നമ്മുടെ ദുആകള്‍ക്ക് അല്ലാഹുവിന്റെ അടുക്കൽ എപ്പോഴും ഇജാബത്ത് ഉണ്ട്. എന്നിരുന്നാലും ദുആക്ക് 
പ്രത്യേകം ഇജാബത്തുള്ള ചില സമയങ്ങൾ ഹദീസിൽ കാണാം. അങ്ങനെയുള്ള ഒരു ദിവസമാണ് വെള്ളിയാഴ്ച.

ദുആക്ക് ഇജാബത്ത് കിട്ടാതിരിക്കാനുള്ള പ്രധാന കാരണം നമ്മുടെ ഉറപ്പില്ലായ്മയാണ്. 'ഞാൻ ചോദിച്ചാൽ ഉത്തരം കിട്ടുമോ' എന്ന രീതിയിൽ സംശയിച്ചു ദുആ ചെയ്യരുത്. അത് പിശാച് നമ്മില്‍ തോന്നിപ്പിക്കുന്ന വസ്‌വാസാണ്. അല്ലാഹു ഉത്തരം തരുമെന്ന് ഉറച്ച വിശ്വാസത്തിൽ ദുആ ചെയ്യുക എന്നതാണ് ദുആയുടെ അടിസ്ഥാന യോഗ്യതയും മര്യാദയും. അല്ലാഹുവിനെ വിളിക്കേണ്ടത് പോലെ വിളിച്ചാൽ ഇജാബത്ത് കിട്ടുക തന്നെ ചെയ്യും.

അതിനുദാഹരണമായി, 
ഒരിക്കൽ മൂസാ നബി (അ)ന്റെ അടുക്കൽ ഒരു സാധാരണക്കാരനായ ഒരാൾ വന്നു പറഞ്ഞു:- "നാളെ സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം തന്നെ ഇരിപ്പിടം വേണമെന്ന് ദുആ ചെയ്യണം" എന്ന്. മൂസാ നബി(അ) അതിനു മറുപടിയായി, ഞാൻ അമ്പിയാ മുർസലീങ്ങളില്‍ പെട്ടയാളും ഉലുൽ അസ്മ്‌ എന്ന ഉയർന്ന സ്ഥാനത്തും ആയിരിക്കെ താങ്കള്‍ക്കും തൊട്ടടുത്ത് ഇരിപ്പിടം വേണമെന്നുള്ളത് പ്രയാസമാണ് എന്ന് പറഞ്ഞപ്പോൾ അതൊന്നും പറ്റില്ല നബിയെ, അതിനായി ദുആ ചെയ്തേ പറ്റൂ എന്ന് പറഞ്ഞ് നബിയുടെ കൈ ഉയർത്തിപ്പിടിപ്പിച്ചു. 
അപ്പോള്‍ മൂസാ നബി(അ) അദ്ദേഹത്തിനായി ആത്മാർത്ഥമായി ദുആ ചെയ്യുകയും അവര്‍ അവിടുന്ന് പിരിയുകയും ചെയ്തു. അല്പസമയത്തിനുശേഷം അനുയായികൾ മൂസാ നബി(അ)യോട് കുറച്ചുമുമ്പ് ദുആ ചെയ്യാൻ പറഞ്ഞ ആ മനുഷ്യനെ നരി പിടിച്ചു എന്ന് അറിയിച്ചു. ഇത് കേട്ട് മൂസാ നബി(അ)ക്ക് വളരെയധികം വിഷമമായി. എന്റെ ഒപ്പം സ്വർഗ്ഗത്തിൽ കയറണമെന്ന് ആഗ്രഹിച്ച ആ മനുഷ്യന് എന്തുകൊണ്ട് ഈ അവസ്ഥ വന്നു എന്ന് ചോദിച്ചു കൊണ്ട് അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്തപ്പോൾ അല്ലാഹു വഹിയ് അറിയിച്ചു കൊടുത്തു. നബിയേ, നാളെ താങ്കളോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ആളാണ് അദ്ദേഹം. ഇത്രയും നാൾ അദ്ദേഹം കാവൽ തേടിക്കൊണ്ട് ചെയ്ത ദുആകളൊന്നും ഇജാബത്ത് ഉറപ്പിച്ച് പറഞ്ഞവയായിരുന്നില്ല. പക്ഷേ നരി വന്നപ്പോൾ അല്ലാഹുവേ നീ എന്നെ രക്ഷിക്കണമേയെന്ന് ഹൃദയത്തിൽ തട്ടിക്കൊണ്ടാണ്‌ എന്നോട് തേടിയത്. അതാണ്‌ അദ്ദേഹത്തെ അങ്ങനെ പരിഗണിക്കാനുണ്ടായ കാരണം.

പലരുടേയും ദുആ സ്വീകരിക്കപ്പെടാത്തതിന്‌ കാരണം ആത്മാര്‍ത്ഥതയില്ലായ്മയാണ്. ദുആ ചെയ്യുമ്പോൾ ഹൃദയത്തിൽ നിന്ന് ആത്മാർത്ഥതയോടെ ആവണം. അങ്ങനെ ദുആ ചെയ്താൽ ഇജാബത്ത് ഉറപ്പാണ്. ദുആ സ്വീകരിക്കപ്പെടുന്ന സമയംകൂടി ചേര്‍ന്ന് വന്നാല്‍ പ്രത്യേകിച്ചും.

ദുആ സ്വീകരിക്കപ്പെടുമെന്ന് പറയപ്പെട്ട ദിവസമാണ്‌ വെള്ളിയാഴ്ച.
വെള്ളിയാഴ്ച അസറിന് ശേഷം എന്നുപോലും ഹദീസിന്റെ കിതാബുകളിൽ പുണ്യ നബി(സ)യുടെ പരാമർശത്തിൽ കാണാം.

മഹാനായ സയ്യിദുനാ നബിയുല്ലാഹി ഖള്ർ(അ) അവിടുന്ന് ഒരു ഹദീസ് നമുക്ക് പറഞ്ഞു തരുന്നു. ശംസുൽ മആരിഫിലൊക്കെ ഇത് ഉദ്ദരിച്ചിട്ടുണ്ട്.  
വെള്ളിയാഴ്ച അസർ നിസ്കാരം കഴിഞ്ഞ് അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ച് ഖിബ്‌ലയിലേക്ക് മുന്നിട്ട് 
يَا اَللّٰهُ يَا رَحْمٰنُ (യാ അല്ലാഹു യാ റഹ്മാൻ) എന്ന പരിശുദ്ധമായ ഇസ്മ് എണ്ണം നോക്കാതെ മഗ്‌രിബിന്റെ സമയം വരെ ചൊല്ലി അല്ലാഹുവിനോട് എന്ത് ചോദിച്ചാലും ഉത്തരം ലഭിക്കുന്നതാണ്.
ഇത് ഖള്ർ(അ)പറഞ്ഞുതന്ന അമൂല്യമായ വിജ്ഞാനങ്ങളില്‍ ഒന്നാണ്. يَا اَللّٰهُ يَا رَحْمٰنُ (യാ അല്ലാഹു യാ റഹ്മാൻ) എന്നത് ആയിരക്കണക്കിന്‌ മഹത്വങ്ങളുള്ള ദിക്റാണ്. ഈ ഇസ്മു പതിവാക്കിയാൽ കിട്ടുന്ന ഏഴോളം അത്ഭുത ഗുണങ്ങൾ ഇവിടെ പറയട്ടെ.

1. ജീവിതത്തിൻറെ എല്ലാ മേഖലയിലും ബറക്കത്ത് ഉണ്ടാകും. 
2. ശത്രുക്കളുടെ ഉപദ്രവങ്ങളിൽ(കണ്ണ്, നാവ്, കയ്യ്) നിന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാകും. 
3. വിഷമങ്ങള്‍, ടെന്‍ഷന്‍, മാനസിക പിരിമുറുക്കങ്ങള്‍ ഇവ മാറിക്കിട്ടും. 
4. ഭാര്യ ഭർത്താക്കന്മാർക്കിടയില്‍ പരസ്പരം സ്നേഹമുണ്ടാകും.
5. ഈ ഇസ്മ് ചൊല്ലി ദുആ ചെയ്താൽ ഇജാബത്ത് ഉറപ്പാണ്.
6. "സാധിക്കില്ല" എന്ന് കരുതുന്ന ഏത് ആവശ്യവും നേടിയെടുക്കാൻ കഴിയും.
7. മറവി രോഗത്തിൽ നിന്ന് സലാമത്താണ്. മക്കളിൽ പതിവാക്കുക. 

എല്ലാ വെള്ളിയാഴ്ചയും അസറിന് ശേഷം ഖിബിലയ്ക്ക് മുന്നിട്ട് ഇത് ചൊല്ലി മഗ്‌രിബിന് മുമ്പായി ദുആ ചെയ്യുക. 
എല്ലാ വെള്ളിയാഴ്ചയും അസറിനു ശേഷം പതിവാക്കാൻ സാധിക്കാതെ വന്നാൽ മഗ്‌രിബിന് അരമണിക്കൂർ മുമ്പായി വുളു ചെയ്ത് ഇസ്മ് ചൊല്ലി ദുആ ചെയ്യാവുന്നതാണ്. വലിയ അശുദ്ധിയുള്ളവര്‍ക്കും ഇസ്മ് ചൊല്ലി ദുആ ചെയ്യാം. 

വെള്ളിയാഴ്ച ദിവസങ്ങളിൽ സ്വലാത്ത് അധികരിപ്പിക്കുക. ഏത് സ്വലാത്തും ചൊല്ലാം. ഓരോ സ്വലാത്തിനും ഓരോരോ പ്രത്യേകതയാണുള്ളത്.
ഓരോ രോഗത്തിനും വെവ്വേറെ മരുന്നുകള്‍ എന്നപോലെയാണ്‌ ഓരോ സ്വലാത്തുകളും. 
ഓരോ സ്വലാത്തിനും പ്രത്യേകം ഗുണങ്ങൾ ആണെന്ന് കിതാബുകളിലുണ്ട്. അതിൽ ഏറ്റവും ശ്രേഷ്ഠം നിസ്കാരത്തിലെ അവസാന അത്തഹിയാത്തില്‍ നാം ചൊല്ലാറുള്ള സ്വലാത്തുൽ ഇബ്രാഹിമിയ ആണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ സ്വലാത്ത് അധികരിപ്പിക്കുവാൻ നമുക്ക് സാധിക്കട്ടെ... ആമീൻ

Anvare Fajr: 684